Tuesday, July 7, 2009

....ചില ക്യാമ്പസ്‌ ചിത്രങ്ങള്‍...


നാലു കൊല്ലത്തെ കോളേജ് ജീവിതം തീര്ത്തു വെച്ച ചില ചിത്രങ്ങള്‍

കാല്‍വെയ്പ്:

കുറെ മുഖങ്ങള്‍
ചിന്തയിലാന്ടവ,
പല്ലുകള്‍ കാട്ടാതെ
ചിരിക്കുന്നവ,
കാല്‍വെയ്പില്‍ കണ്ടതിവയാണ്.
ചില കണ്ണുകള്‍
കലങ്ങിയിരിക്കുന്നു.
മറ്റു ചിലത് മിഴിച്ചു നില്‍ക്കുന്നവ.

ക്ലാസ്സ്‌ മുറി :

ആദ്യ ബെന്ചിനായുള്ള മത്സരം.
നിരാശപ്പെട്ട് പിന്നിലായവര്‍.
കടല്‍ കയ്കുംബിളിലൊതുക്കാന്
പാച്ചിലുകള്‍.
തിര പോലും കയ്യില്‍ തടയാതെ
വന്നപ്പോള്‍
പിന്നില്‍
തിര തോല്‍ക്കും പ്രളയം.

പ്രണയം :

വട്ടക്കന്ന വെച്ച
മുടി ചീകിയൊതുക്കിയ
മുന്നിലെ പുസ്തകത്തില്‍
എത്തി നോക്കുന്നതിനിടെ
കണ്ണ് തെറ്റി
കാണാന്‍ തുടങ്ങി-നിന്നെ
നീ അറിഞ്ഞില്ലെങ്കിലും .
കണ്ണുകളടയാതിരുന്നത്
നിനക്കു വേണ്ടിയാണ്,
എന്തെങ്കിലുമൊക്കെ
കുത്തിക്കുറിച്ചതും .
പിന്നെയെപ്പൊഴോ
അക്കേഷ്യാ തണലുകളില്‍
നിന്റെ ചുടു നിശ്വാസങ്ങലാല്‍
ഇലകsളനന്ങാന്‍ തുടങ്ങിയത്
ദൂരെ നിന്നും
നോക്കി കണ്ടു ഞാന്‍.
അവിടെ മരിക്കുന്നു പ്രണയം-
തുടര്ച്ചകളില്ലാതെ..

സമരം :

തൊണ്ട കീറി മുഴക്കിയ
മുദ്രാവാക്യങ്ങള്‍ .
തോളില്‍ കയ്യിട്ടു നടന്ന
സുഹൃത്തിനെ ചവിട്ടിയരച്ച
വിപ്ലവ ബോധം .
ഇന്നോര്‍ക്കുമ്പോള്‍ എല്ലാം
ഒരു ചിരിയിലോതുങ്ങുന്നു .
പാര്‍ട്ടിയും സമരവും
ശുഭ്ര പതാകയും
അതിലെ നക്ഷത്രവും.

ഹോസ്റ്റല്‍ :

ഉറങ്ങി തകര്‍ത്ത
പകലുകള്‍ .
കുടിച്ചും പുകച്ചും തള്ളിയ
രാവുകള്‍ .
കോളേജിന്‍ പടി കണ്ട
സമര നാളുകള്‍ .
ഒരുപാടു വിയര്‍പ്പു കണങ്ങളും
ഒരു തരം ഗന്ധവും
ഏറ്റു വാങ്ങി
അടുത്തയാള്‍ക്കു മറയേകാനൊ-
രുങ്ങുന്ന ഒരുകൂട്ടം ഷര്‍ട്ടുകള്‍,പാന്റുകള്‍ ..
ഉറക്കത്തില്‍ പോലും
കടന്നാക്രമിക്കുന്ന
മെസ്സിലെ കല്ലുകടികള്‍ .
പ്രായത്തിന്റെ വളര്ച്ചകളെ
ആനന്ദത്തിന്റെ തളര്ച്ചയാല്‍ നേരിടാന്‍
സ്ക്രീനില്‍ തെളിയുന്ന
നഗ്ന ചിത്രങ്ങള്‍ .

യാത്രാമൊഴി :

കാല്‍വെയ്പിലെ വ്യാകുലതകള്‍.
ക്ലാസ്സ്‌ മുറിയിലെ തിരയിളക്കങ്ങള്‍.
പ്രണയം തീര്‍ത്ത കലങ്ങി മറിയലുകള്‍.
സമരത്തിന്റെ നിര്‍വൃതി .
ഹോസ്റ്റലിന്റെ നഗ്ന സന്തോഷങ്ങള്‍.
കണ്ണുകള്‍ നനയാന്‍
ഇതില്‍ കൂടുതലെന്തു...?










Monday, July 6, 2009

ഭീകരവാദി

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.